
ന്യൂഡൽഹി: ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി പാചകവാതകത്തിന്റെ വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഡൽഹിയിൽ ഒരു ഗാർഹിക ഗ്യാസ് സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയർന്നു. കഴിഞ്ഞ മാർച്ചിൽ സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചതിന് പിന്നാലെ മൂന്ന് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വിലക്കയറ്റമാണിത്.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷവും അതിന്റെ പശ്ചാത്തലത്തിൽ ആഗോള ഊർജവിതരണ ശൃംഖലയിൽ ഉണ്ടായ പ്രതിസന്ധിയും വിലവർധനയ്ക്ക് പ്രധാന കാരണമായതായി വിലയിരുത്തപ്പെടുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടിവരുന്നതായും റിപ്പോർട്ടുകളുണ്ട്.
പുതിയ വർധന നടപ്പാക്കുന്നതിന് മുമ്പ് ഓരോ ഗാർഹിക സിലിണ്ടറിലും ഏകദേശം 703 രൂപയുടെ നഷ്ടം കമ്പനികൾ വഹിച്ചിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഈ മാസം ആദ്യം വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വിലയും 42 രൂപ വർധിപ്പിച്ചിരുന്നു. തുടർച്ചയായ വിലക്കയറ്റം സാധാരണ കുടുംബങ്ങളുടെ ചെലവുഭാരം വീണ്ടും വർധിപ്പിക്കുമെന്നാണ് ആശങ്ക.










